ഉപ്പുതറ: വീട്ടമ്മയായ രജനിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയെന്നു സംശയിക്കുന്ന ഭർത്താവ് സുബിനെ (40) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇയാളുടെ വീടിനു അര കിലോമീറ്റർ അകലെ കാടുപടിച്ചു കിടന്നിരുന്ന പുരയിടത്തിലാണ് ശനിയാഴ്ച പന്ത്രണ്ടോടെ മൃതദേഹം കണ്ടത്. ചൊവ്വാഴ്ചയാണ് മത്തായിപ്പാറ എംസി കവലയ്ക്കു സമീപം മലേക്കാവിൽ രതീഷിന്റെ (സുബിൻ 40) ഭാര്യ രജനിയെ തലയ്ക്കടിയേറ്റു മരിച്ചനിലയിൽ വീട്ടിനുള്ളിൽ കണ്ടെത്തിയത്.
ഇരുമ്പുകമ്പി കൊണ്ടുള്ള അടിയേറ്റ് രജനിയുടെ തലയോട്ടി പിളർന്നിരുന്നു. ആഴമേറിയ മുറിവിൽനിന്ന് രക്തം വാർന്നാണ് രജനി മരിച്ചത്. വിവാഹം കഴിഞ്ഞതു മുതൽ സുമ്പിനും രജനിയും തമ്മിൽ വഴക്ക് പതിവായിരുന്നു.
പല പ്രാവശ്യം രജനി പിണങ്ങി സ്വന്തംവീട്ടിൽ പോയിരുന്നു. മർദനത്തെത്തുടർന്ന് തറവാട്ടിൽ പോയിരുന്ന രജനി ഒരു മാസം മുൻപാണ് തിരികെയത്തിയത്. ഇതിനു ശേഷവും വഴക്ക് പതിവായിരുന്നു. ഈ വിവരങ്ങളാണ് രജനിയെ കൊലപ്പെടുത്തിയത് സുബിനാണെന്ന് പോലീസ് ഉറപ്പിക്കാൻ കാരണം.
സംഭവത്തിനു ശേഷം തമിഴ്നാട്ടിലേക്കു കടന്ന സുബിൻ ബുധനാഴ്ച വൈകുന്നരം നാട്ടിൽ തിരിച്ചെത്തിയെന്നു പോലീസിനു വിവരം ലഭിച്ചിരുന്നു. വ്യാഴാഴ്ച പുലർച്ചെ പഞ്ചായത്തംഗം ബിജു ചെബ്ലാവന് സുബിൻ വാട്സാപ് കോൾ ചെയ്തിരുന്നു. വീടിനു സമീപം സുബിനെ കണ്ടതായും വിവരം ലഭിച്ചു. പ്രാദേശിക ചാനൽ വർത്തയ്ക്കടിയിൽ സുബിൻ കമന്റും ഇട്ടിരുന്നു. വിവരമറിഞ്ഞ് പോലിസ് തെരച്ചിൽ തുടങ്ങി. പോലീസ് നായയുടെ സഹായത്തോടെയും തെരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താൻ കഴിഞ്ഞില്ല.
വെള്ളിയാഴ്ച സുബിന്റെ മൊബൈൽ ഫോൺ സിഗ്നൽ ലഭിച്ചു. ഇതേത്തുടർന്ന് കാടുപിടിച്ചു കിടക്കുന്ന സ്ഥലത്തെ കൊക്കയിൽ തെരച്ചിൽ നടത്താൻ പോലീസ് കുട്ടിക്കാനം കെഎപി ക്യാമ്പിലെ ഹൈ ആൾട്ടിറ്റ്യൂഡ് റെസ്ക്യൂ സംഘത്തിന്റെ സഹായം തേടി. ഇവർ നടത്തിയ പരിശോധനയിലാണ് മരത്തിൽ തൂങ്ങിയ നിലയിൽ സുബിന്റെ മൃതദേഹം കണ്ടെത്തിയത്.
310 രൂപയും രണ്ടു പായ്ക്കറ്റ് സിഗരറ്റും ഐഡി കാർഡും ആധാർ കാർഡും മൃതദേഹത്തിൽനിന്ന് പോലീസ് കണ്ടെടുത്തു. ഇൻക്വസ്റ്റിനു ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.